ഇരിട്ടിയിലെ സി.പി.എം നിയന്ത്രണത്തിലുള്ള നോര്‍ത്ത് മലബാര്‍ എഡ്യൂക്കേഷണല്‍ സൊസൈറ്റിയില്‍ ഗുരുതര സാമ്പത്തിക തിരിമറി നടത്തിയതില്‍ പാര്‍ട്ടി കടുത്ത പ്രതിരോധത്തില്‍. ആരോപണം ഉയര്‍ത്തിയത് നിക്ഷേപകര്‍ തന്നെയാണ്. കോളജ് സ്ഥാപിക്കാമെന്ന് വാഗ്ദാനം നല്‍കി വ്യാപകമായി ഓഹരികള്‍ സമാഹരിച്ച ശേഷം പദ്ധതി അട്ടിമറിച്ചെന്നും പണത്തെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നുമാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. ഇത് കണ്ണൂര്‍ സി.പി.എമ്മിനെ വീണ്ടും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയുടെ കാരണം, വിശദീകരിക്കാനും പാര്‍ട്ടിയെ ശക്തിപ്പെടുത്താനും സി.പി.എം രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ സംഘടിപ്പിക്കുന്നതിനിടയിലാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്.
സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം തോമസ് ജോസഫിന്റേ നേതൃത്വത്തിലാണ് നിക്ഷേപകര്‍ സൊസൈറ്റിക്കെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയത് എന്നതാണ് പാര്‍ട്ടിക്ക് തലവേദന സൃഷ്ടിക്കുന്നത്. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്‍ പ്രസിഡന്റായ ചാരിറ്റബിള്‍ സൊസൈറ്റി, കോളേജ് സ്ഥാപിക്കാമെന്ന് വാഗ്ദാനം ചെയ്ത് 2015 മുതല്‍ പതിനായിരത്തിലധികം ആളുകളില്‍ നിന്നാണ് തുക സമാഹരിച്ചത്. എന്നാല്‍, മുന്‍പ് ഉയര്‍ന്നുവന്നതും പിന്നീട് ഒതുക്കിത്തീര്‍ത്തതുമായ പരാതികളാണ് പാര്‍ട്ടിയോട് ഇടഞ്ഞുനില്‍ക്കുന്ന ഒരു വിഭാഗം നിക്ഷേപകര്‍ ഇപ്പോള്‍ വീണ്ടും പരസ്യമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഉന്നയിച്ചിരിക്കുന്നതെന്ന മറുവാദം പാര്‍ട്ടി കേന്ദ്രങ്ങള്‍ തിരിച്ചടിക്കുന്നുണ്ട്.
ഇരിട്ടിയിലെ സി.പി.എം, ഡി.വൈ.എഫ്.ഐ നേതാക്കള്‍ ഭാരവാഹികളായി 2015ലാണ് ചാരിറ്റബിള്‍ സൊസൈറ്റി പ്രവര്‍ത്തനം ആരംഭിച്ചത്. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യനാണ് സൊസൈറ്റിയുടെ പ്രസിഡന്റ്. പ്രദേശത്ത് പുതിയൊരു ഉന്നതവിദ്യാഭ്യാസ സ്ഥാപനം യാഥാര്‍ത്ഥ്യമാക്കുമെന്ന് വിശ്വസിപ്പിച്ചാണ് 1,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയുള്ള ഓഹരികളായി നിക്ഷേപകരില്‍ നിന്ന് വന്‍തുക സമാഹരിച്ചത്. എന്നാല്‍ പണം കൈപ്പറ്റി വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും കോളജ് ആരംഭിക്കുകയോ പിരിച്ചെടുത്ത തുക എവിടെ വിനിയോഗിച്ചുവെന്നതിനെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ നല്‍കുകയോ ചെയ്തിട്ടില്ലെന്ന് നിക്ഷേപകര്‍ വ്യക്തമാക്കുന്നു.
സ്ഥാപനത്തിന്റെ കണക്കുകള്‍ ബോധ്യപ്പെടുത്താനോ നിക്ഷേപകരുടെ ആശങ്കകള്‍ പരിഹരിക്കാനോ ഇതുവരെ ഒരു ജനറല്‍ ബോഡി യോഗം പോലും വിളിച്ചുചേര്‍ക്കാന്‍ ഭരണസമിതി തയ്യാറായിട്ടില്ലെന്നും പരാതിക്കാര്‍ ആരോപിക്കുന്നു. എന്നാല്‍, ഓഹരിയായി പിരിച്ചെടുത്ത തുക സൊസൈറ്റിയുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചിട്ടില്ലെന്നും അക്കൗണ്ട് വിവരങ്ങള്‍ പാര്‍ട്ടി പുറത്തുവിടണമെന്നും ലോക്കല്‍ കമ്മിറ്റി അംഗം തോമസ് ജോസഫ് വ്യക്തമാക്കി. ട്രസ്റ്റായി രജിസ്റ്റര്‍ ചെയ്ത സൊസൈറ്റിക്കായി ഓഹരി പിരിച്ചത് നിയമവിരുദ്ധമാണെന്നും നേതൃത്വത്തിന്റെ വിശദീകരണം വിശ്വാസയോഗ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോളേജ് ആരംഭിക്കുകയോ നിക്ഷേപിച്ച പണം തിരികെ നല്‍കുകയോ വേണമെന്നാണ് നിക്ഷേപകരുടെ ആവശ്യം.
എന്നാല്‍, ആരോപണങ്ങള്‍ക്ക് മറുപടിയുമായി സി.പി.എം ഇരിട്ടി ഏര്യാക്കമ്മിറ്റി തന്നെ രംഗത്തു വന്നിട്ടുണ്ട്. സ്വാശ്രയ കോളേജ് ആരംഭിക്കുകയെന്ന ലക്ഷ്യത്തോടെ പാര്‍ട്ടി ഘടകങ്ങളുടെ പിന്തുണയോടെ ആകെ 24 ലക്ഷം രൂപ മാത്രമാണ് സമാഹരിച്ചതെന്ന് ഏരിയ കമ്മിറ്റി വ്യക്തമാക്കി. എന്നാല്‍ കോളേജ് സ്ഥാപിക്കുന്നതിന് ആവശ്യമായ 5 ഏക്കര്‍ ഭൂമി കണ്ടെത്താന്‍ കഴിഞ്ഞില്ല. പ്രളയവും കോവിഡും പ്രതികൂല സാഹചര്യമായി. ഇതിനിടെ ആരംഭിച്ച പാരലല്‍ കോളേജിന്റെ പ്രവര്‍ത്തനവും നിലച്ചു. നിലവില്‍ പിരിച്ചെടുത്ത തുകയേക്കാള്‍ കൂടുതല്‍ മൂല്യമുള്ള 38 സെന്റ് ഭൂമി സൊസൈറ്റിയുടെ കൈവശമുണ്ടെന്നും, അതിനാല്‍ നിക്ഷിപ്ത താല്‍പര്യക്കാരുടെ അടിസ്ഥാനരഹിതമായ പ്രചാരണങ്ങള്‍ തള്ളിക്കളയണമെന്നും ഏര്യാക്കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
അതേസമയം, സൊസൈറ്റിക്കെതിരെ ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുള്ള എല്ലാ സാമ്പത്തിക ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്ന് പ്രസിഡന്റ് ബിനോയ് കുര്യന്‍ വ്യക്തമാക്കി. പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും തടസ്സങ്ങള്‍ നീക്കി കോളജ് നിര്‍മ്മാണവുമായി മുന്നോട്ടുപോകുമെന്നും ബിനോയ് കുര്യന്‍ കൂട്ടിച്ചേര്‍ത്തു.

















