ബംഗളുരുവിൽ ഭക്ഷണ വിതരണ ജീവനക്കാരനായ ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ മലയാളികളായ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബർ 25 ന് പുട്ടണ ഹള്ളി വെച്ചായിരുന്നു ദർശൻ എന്ന യുവാവ് കൊല്ലപ്പെട്ടത്. പ്രതികളായി പോലീസ് അറസ്റ്റ് ചെയ്തത് കളരിപ്പയറ്റ് പരിശീലകനായ മനോജ്കുമാർ (32), ഭാര്യ ആരതി ശർമ (30) എന്നിവരെയാണ്.
ആദ്യം പോലീസ് സംഭവം റോഡപകടം ആണെന്നാണ് കരുതിയത് എന്നാൽ അടുത്തുള്ള സിസിടിവി പരിശോധനയിലാണ് ക്രൂരമായ കൊലപാതകം കണ്ടെത്തിയത്. ബൈക്ക് കാറിന്റെ കണ്ണാടിയിൽ തട്ടിയതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തർക്കത്തിനൊടുവിൽ, മാപ്പ് പറഞ്ഞ് ദർശൻ ഭക്ഷണ വിതരണത്തിനായി പോകുകയായിരുന്നു. എന്നാൽ മനോജ് കുമാർ ബൈക്കിനെ പിന്തുടർന്നു.
അമിത വേഗത്തിൽ കാർ ബൈക്കിന്റെ പിന്നിൽ ഇടിച്ചു. നാട്ടുകാർ ദർശനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദർശന്റെ സഹോദരി ജെപി നഗർ ട്രാഫിക് പൊലീസിൽ പരാതി നൽകി. ഇതിനെത്തുടർന്ന് സംഭവസ്‌ഥലത്തെ സിസിടിവികൾ പരിശോധിച്ചപ്പോഴാണ് അപകടത്തിന് മിനിട്ടുകൾക്കു മുൻപ് ബൈക്ക് യാത്രക്കാരനുമായി ദമ്പതികൾ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചത്. ബൈക്കിൽ ഇടിച്ചപ്പോൾ ഇളകി വീണ കാറിന്റെ ചില ഭാഗങ്ങൾ എടുക്കാനായി ഇരുവരും തിരികെ സ്ഥലത്തെത്തിയതും സിസിടിവിയിൽ പതിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദമ്പതികളെ കണ്ടെത്തി അറസ്റ്റു ചെയ്തത്.
















